Monday 15 August 2022

സ്വാത്രന്ത്ര്യം

 സ്വാതന്ത്രത്തിന്റെ 75 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു........

രാജ്യമെമ്പാടും വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന്  അരങ്ങേറിയത്.. 

യുഗാന്തരങ്ങൾക്ക് മുൻപ് എപ്പോഴോ നമ്മളിൽ നിന്ന് പിടിച്ചുവാങ്ങിയ നമ്മുടെ തന്നെ സ്വാതന്ത്ര്യം തിരിച്ചെടുത്തതിന്റെ  ഓർമ്മപ്പെടുത്തൽ.....

ഓരോ വ്യക്തിക്കും അർഹതപ്പെട്ടത്‌ ആർക്കും അപഹരിക്കാനാകില്ല എന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തൽ.... 

അത്തരമൊരു നീതികേടിനോട് ഒരിക്കലും മൗനം പാലിക്കരുത് എന്ന പാഠം....

പ്രതികരിക്കേണ്ടിടത്ത് അതിനു വേണ്ടി മുതിരണം എന്ന മാതൃക.....

ഇന്ത്യയിലെ ഓരോ പൗരനും ഇത്തരം നിരവധി പാഠങ്ങൾ പകർന്നു നൽകിയാണ് നമ്മുടെ പൂർവ്വികർ ലോകത്തോട് വിട പറഞ്ഞത്...

സ്വാതന്ത്ര്യത്തിന്റെ ഓരോ വർഷവും കടന്നുപോകുമ്പോൾ ഈ മൂല്യങ്ങളെല്ലാം നമ്മളിൽ നിലനിൽക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം എപ്പോഴോ അതിക്രമിച്ചു കഴിഞ്ഞു. 

രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടു.. ഒരു തുള്ളി ദാഹജലം കുടിച്ചതിനു അധ്യാപകൻ ക്രൂരമായി മർദിച്ച് മരണപ്പെട്ട ഒരു കുട്ടിയുടെ വാർത്ത.. കേട്ടപ്പോൾ ഏറെ സങ്കടം തോന്നി... അക്രമങ്ങൾക്കും അനീതികൾക്കുമെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടിയ ഇന്ത്യയുടെ ഈ മണ്ണിൽ തന്നെയാണ് ഇതെല്ലം നടക്കുന്നത് എന്നത് വേദനാജനകമാണ്... അങ്ങിനെ എത്രയോ അതിക്രമങ്ങൾ...

അഹിംസ വൃതമാക്കി നേടിയെടുത്ത സ്വാത്രന്ത്ര്യം നമുക്ക് പ്രധാനം ചെയ്യുന്നത് ഇതാണോ..? 

ഇതിനു വേണ്ടിയാണോ കാലങ്ങൾക്ക് മുൻപ് ഒരു ജനത അവരുടെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ചത് ?

നമ്മുടെ സ്വാതന്ത്ര്യം അപഹരിക്കാൻ ആരെയും അനുവദിക്കരുത് എന്നതുപോലെതന്നെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ല എന്ന സാമൂഹ്യബോധവും.... ആരും ആരുടേയും അടിമകളല്ല എന്ന തിരിച്ചറിവ് ഓരോ വ്യക്തികളിലുമുണ്ടാവണം.. എന്തിന്റെ പേരിലായാലും മറ്റൊരാളുടെ സ്വാതന്ത്യത്തെ തിരസ്ക്കരിക്കാൻ ഒരാൾക്കും അവകാശമില്ല. 

ഈ തിരിച്ചറിവാണ് ഇനിയും പലരും പഠിക്കേണ്ടത്.......

Sunday 7 August 2022

വേരുകൾ

                                                                     

തിരക്കുപിടിച്ച ലോകത്തിൽ നിന്ന് കുറച്ചു നാളത്തെ ഇടവേളയിൽ വീട്ടിലെത്തി... രണ്ട് ദിവസം നഗരത്തിൽ നിന്നും പറിച്ചുമാറ്റപ്പെട്ടതിന്റെ ഒരു ഏകാന്തതയിൽ ആയിരുന്നു..പതുക്കെ പതുക്കെ നാടിന്റെയും വീടിന്റെയും ഗൃഹാതുരുത്വത്തിലേക്ക് ഞൻ ആഴ്ന്നിറങ്ങാൻ തുടങ്ങി.. അറ്റുപോയ വേരുകളിലൂടെ വീണ്ടും മുള പൊട്ടുന്ന ഒരു ചെടിയെപ്പോലെ ഞാൻ ശ്വസിക്കാൻ തുടങ്ങി.. എന്റെ അസ്തിത്വത്തെ വീണ്ടെടുക്കുന്നത് പോലെ ഒരു തോന്നൽ.. നാടും വീടും അമ്പലവും ആൽമരചുവടുമെല്ലാം എനിക്ക് പുതുശ്വാസം നൽകി... ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്‍ദകോലാഹലങ്ങളില്ലാത്ത നട്ടുവഴിപ്പാതകൾ... തിരക്കുപിടിച്ച് എന്തൊക്കെയോ നേടാനായുള്ള ഓട്ടപ്പാച്ചിലിൽ ജീവിക്കാൻ തന്നെ മറന്നുപോയ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി വീട്ടുവർത്തമാനങ്ങൾ പറഞ്ഞ് കുശലം ചോദിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഒരു കൂട്ടം നിഷ്ക്കളങ്കരായ മനുഷ്യർ, മണ്ണിന്റെ മണവും അമ്പലക്കുളത്തിലെ തണുത്ത വെള്ളവും ആൽമരത്തിന്റെ നനുത്ത കാറ്റുമെല്ലാം എന്നെ പുണർന്നിട്ട് കാലമെത്രയായി.... ഇതെല്ലം ഞാൻ മറന്നു പോയിരിക്കുന്നു... ഓർമയിൽ നിന്നും അവയെല്ലാം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

ഏത് നാട്ടിൽ പോയി എന്തൊക്കെ നേടിയെടുത്താലും എന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് ഈ മണ്ണിലാണ്... ഇവിടെ പിച്ച വച്ച് പഠിച്ച പാഠങ്ങളാണ് ഏതു പ്രതിസന്ധിയെയും നേരിടാൻ എന്നെ പ്രാപ്തയാക്കിയത്... എവിടെയൊക്കെ പോയാലും വീണ്ടും തിരിച്ചു വരാനായി പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ട്.. ഒരു പക്ഷെ എന്റെ അസ്തിത്വം ഇവിടെയാണുള്ളത് എന്ന ഓർമ്മപ്പെടുത്തലാവാം അത്. അറിയില്ല.....

എന്തായാലും ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ ജനിച്ചു വളർന്ന, ചെറുപ്പകാലത്തെ നല്ല ഓർമ്മകൾ നമുക്ക് സമ്മാനിച്ച..അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു നടന്ന, മണ്ണപ്പം ചുട്ടു കളിച്ച കൂട്ടുകാരുള്ള നമ്മുടെ നാട്ടിലാണ് മനുഷ്യന്റെ വേരുകൾ അടിയുറച്ചിട്ടുള്ളത്. ആ അസ്തിത്വത്തെ പിഴുതെറിഞ്ഞാൽ ചിലപ്പോൾ നൂല് പൊട്ടിയ പട്ടം പോലെ ആകാശത്തിലൂടെ പറന്നു നടക്കാനാകും... എന്നാൽ നിമിഷനേരം കൊണ്ട് അത് നിലം പതിക്കുകയും ചെയ്യും..... 

അങ്ങനെ ചിന്തകളുടെ ഏതോ മായാലോകത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇമെയിൽ വന്നത്. തിരിച്ച് പോകണം.. വീണ്ടും നഗരത്തിന്റെ മായിക ലോകത്തിന്റെ ഭാഗമാക്കണം... അത് മറ്റൊരു ജീവിതമാണ്..രണ്ടും എനിക്ക് പ്രിയപ്പെട്ടതാണ്... മണ്ണിലിറങ്ങി നടക്കുന്നതാണോ അതോ ആകാശത്തിലൂടെ പറക്കുന്നതാണോ കൂടുതൽ ഇഷ്ട്ടം എന്ന് ചോദിച്ചതുപോലെയാണ്.... ഇത് രണ്ടുമാണ് എനിക്ക് ജീവൻ നൽകുന്നത്.. എന്നെ മോഹിപ്പിക്കുന്നത്, എന്നെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നത്.. കയ്യെത്താ ദൂരത്തുള്ളത് എത്തിപ്പിപ്പിടിക്കാൻ വെമ്പുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... എനിക്കത് സ്വന്തമാക്കണം.. അതിനുള്ള പരിശ്രമങ്ങളിൽ വീണുപോകുമ്പോൾ പിടിച്ചു നിർത്തുന്നതും ആത്മധൈര്യം നൽകുന്നതും താഴെയുള്ള ഭൂമിയാണ്. അതുപോലെയാണ് എനിക്ക് നാടും നഗരവും... ഞാനാകുന്ന നാണയത്തിന്റെ ഇരുപുറങ്ങൾ.... 

Saturday 6 August 2022

സെക്രട്ടറിയേറ്റിലെ ഒരു മാസക്കാലം ….

 സെക്രട്ടറിയേറ്റിലെ  ഒരു  മാസക്കാലം ….


Iffk യ്ക്ക് കൂടെ ഉണ്ടായിരുന്ന ഒരു സുഹൃത്ത് വഴിയാണ് സെക്രട്ടറിയേറ്റിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ജേർണലിസം വിദ്യാർത്ഥികൾക്ക് ഇന്റെർഷിപ് ചെയ്യാൻ അവസരം ഉണ്ട് എന്ന് അറിഞ്ഞത്.. അന്ന് തന്നെ ആഗ്രഹിച്ചതാണ് ഇത്രയും നല്ല ഒരു അവസരം പാഴാക്കരുത്  എന്ന്. ഗുരുസ്ഥാനത്തുള്ള  സതികുമാർ  സാറിന്റെ  നിർദേശപ്രകാരം  അപ്ലിക്കേഷൻ  അയച്ചു. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും യാതൊരു വിവരവും  ഇല്ലാത്തതിനാൽ ആ പ്രതീക്ഷ പോയിക്കിട്ടി..! പിന്നെ അതിനെപ്പറ്റി ആലോജിച്ചില്ല.. അങ്ങനെ ഒന്നും ചെയ്യാനില്ലാതെ വെറുതെ വീട്ടിൽ ഇരിക്കുമ്പോഴാണ് സെക്രട്ടറിയേറ്റിൽ നിന്ന് ഓഫർ ലെറ്റർ വന്ന വിവരം കോളേജിൽ നിന്ന് അറിയിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല, അപ്പൊത്തന്നെ പെട്ടിയും പാക്ക് ചെയ്ത് നേരെ തലസ്ഥാനത്തേക്ക് വണ്ടി കയറി. 

നിരവധി കടമ്പകൾക്കും തടസങ്ങൾക്കും ശേഷം ഐശ്വര്യമായിട്ട് ജൂലൈ 1 ആം തിയ്യതി ജോയൻ ചെയ്തു. അടുത്ത ഒരു മാസം ഇനി കേരള ഗവണ്മെന്റ് സെക്രെട്ടറിയേറ്റിൽ...!!! 


പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ ഓഡിയോ വിഷ്വൽ ഡിപ്പാർട്മെന്റിലേക്കായിരുന്നു ആദ്യ 10 ദിവസത്തെ അപ്പോയ്ന്റ്മെന്റ്. ഗവണ്മെന്റ്  ആധികാരികമായി ചെയ്യുന്ന ടെലിവിഷൻ പരിപാടികളുടെയും മറ്റു വിഡിയോകളുടെയും നിർമ്മാണവും അതിന്റെ പിന്മുറ പ്രവർത്തനങ്ങളുമായിരുന്നു ഈ വിഭാഗത്തിൽ. നവകേരളം, പ്രിയ കേരളം, നാം മുന്നോട്ട് തുടങ്ങി കേരള ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളെയും  പുതിയ പദ്ധതികളെയുമെല്ലാം ജനങ്ങളിലേക്കെത്തിക്കുന്ന പരിപാടികൾക്കായിരുന്നു മുഖ്യ പ്രാധാന്യം നൽകിയിരുന്നത്. അവയുടെ സ്ക്രിപ്റ്റിംഗിൽ  ഒരു ഭാഗമാകാനും പ്രിയ കേരളം പരിപാടിയുടെ ഷൂട്ടിംഗ് കാണാനും ഡബ്ബിങ്ങും എഡിറ്റിംഗും ഒക്കെ നേരിട്ട് കണ്ട് സംശയങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനുമൊക്കെ സാധിച്ചു. 10 ദിവസങ്ങൾക്ക് ശേഷം അടുത്തതായി ജോയിൻ ചെയ്തത് പ്രസിദ്ധീകരണം വിഭാഗത്തിലേക്കാണ്. ഗവണ്മെന്റിന്റെ ഔദ്യോഗിക മാസികയായ ജനപഥത്തിന്റെ പണിപ്പുരയായിരുന്നു പബ്ലിക്കേഷൻസ് വിഭാഗം. അങ്ങനെ ജൂലൈ ലക്കം ജനപഥത്തിന്റെ ഭാഗമാകാനും സാധിച്ചു. പിന്നീടുള്ള 20 ദിവസങ്ങൾ പ്രസിദീകരണ വിഭാഗത്തിലെ പ്രവർത്തനങ്ങളിലായിരുന്നു.


അറിവും അനുഭവസമ്പത്തുമുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ തലച്ചോറിന്റെ അധ്വാനമാണ് കേരള ഗവണ്മെന്റിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം എന്ന് മനസിലാക്കിയത് ഈ ദിവസങ്ങളിലാണ്. എഴുത്തിന്റെ ശക്തിയും മാധ്യമത്തിന്റെ കരുത്തും എന്താണെന്ന യഥാർത്ഥ ബോധ്യം പകർന്നു  തന്നത് PRD യിലെ അനുഭവങ്ങളാണ്. അവിടത്തെ ചർച്ചകളാണ്.. 

ഗുരുസ്ഥാനത്ത് നിന്ന് എല്ലാം പറഞ്ഞ് തന്ന, ആത്മവിശ്വാസവും ആത്മധൈര്യവും തന്ന സതികുമാർ സാറിന് നന്ദി ..  

ഒരു  മാസം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ജീവിതത്തിൽ എന്നും മുതൽക്കൂട്ടായ ഒരുപിടി നല്ല ഓർമകളും കയ്യിലുണ്ട്. ഇടവേളകളിലെ ചിരിതമാശകൾ, എന്നും രാവിലെയുള്ള സെക്യൂരിറ്റി ചെക്കിങ്, സെക്രട്ടേറിയറ്റ് ക്യാന്റീനിൽ നിന്ന് കിട്ടുന്ന 23 രൂപയുടെ ഉച്ചയൂണ്, വൈകുന്നേരങ്ങളിൽ പുറത്തെ തട്ടുകടയിൽ നിന്നും വാങ്ങുന്ന ചായയും പരിപ്പുവടും……….. എല്ലാത്തിനും കൂടെ കൂട്ടുകാരായ രേഷ്മ ചേച്ചിയും  സോഹനും… 


ഇതിനെല്ലാമുപരി ആദ്യമായി ഒരു കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യാൻ എനിക്ക് കിട്ടിയ ആത്മധൈര്യം... അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് കൂടുതൽ മധുരമുള്ളതാകുന്നത് എന്ന തിരിച്ചറിവ്.. എല്ലാത്തിനും PRD യോട് കടപ്പെട്ടിരിക്കുന്നു...


ആര്യ വിദ്യ

സത്യേട്ടൻ @ 25

 സത്യേട്ടൻ @ 25 കേരളത്തിലെ ഏറ്റവും വലിയ സർവകലാശാല...  പടർന്നു പന്തലിച്ച് നിൽക്കുന്ന മരത്തണലുകളും വർണ്ണാഭമായ പൂങ്കാവനങ്ങളുമൊക്കെയ...